കോമളാങ്കിയൊരു ദിനം
കൈകൾരണ്ടും കൂപ്പിക്കൊണ്ട്
കൃഷ്ണനുണ്ണി തമ്പുരാൻ്റെ
നടയിൽ നിൽക്കെ
വാർമുടിയിൽ പീലി ചൂടി
പീതചേലം തറ്റുടുത്ത്
കാർമുകിൽ വർണ്ണനന്നേരം
പുറത്തുവന്നു
ശ്രീലകത്തിൽ നിന്ന്
ബാലൻ ബഹിർഗ്ഗമിച്ചു
അവളുടെ പൂഞ്ചേലയിൽ
വിരലിനാൽ തെറുത്തവൻ
കടക്കണ്ണങ്ങെറിഞ്ഞൊരു
പുഞ്ചിരീതൂകി
രോമാഞ്ച കഞ്ചുകിയായി
മുന്നിലെ കൊച്ചോമനയെ
അവളറിയാതെതന്നേ
ആശ്ലേഷം ചെയ്തു.
ആശ്ലേഷം ചെയ്തു
മൂർദ്ധാവിൽ ചുമ്പിച്ചവനോ
കൈകൾ വീശി
മുന്നോട്ടാഞ്ഞു
ശ്രീലകം പൂകി
പിന്നാലെ നടയടഞ്ഞു.
"അമ്മെ പോകാം നമുക്കിനി"
കേട്ട നേരം ലജ്ജയാലെ
താമ്രമായി അവൾ മുഖം,
രാധയെപ്പോലെ
കൃഷ്ണാ ഹരേ വായൂരപ്പ,
ഗോവിന്ദ മുകുന്ദ ജയ
പാഹിമാം പരം പൊരുളെ
ഗോപീ വല്ലഭ
കൃഷ്ണാ ഹരേ വായൂരപ്പ,
ഗോവിന്ദ മുകുന്ദ ജയ
പാഹിമാം പരം പൊരുളെ
ഗോപീ വല്ലഭ
No comments:
Post a Comment